മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ കഴിയുന്ന യുവാവിനെയും കുടുംബത്തെയും പാതിരാത്രിയിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പെരുമറ്റത്ത് താമസിക്കുന്ന സ്രാമ്പിക്കൽ അസീസ് മൈതീനും ഭാര്യയും മക്കളുമാണ് അക്രമിസംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. വാഹനത്തിൽ തട്ടി എന്നാരോപിച്ച് ഫോണിലൂടെ ഭീഷണിപ്പെടുത്തിയാണ് ഇവരെ ബിഒസി ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തിയത്. താൻ ഗുരുതരമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന രോഗിയാണെന്ന് അപേക്ഷിച്ചിട്ടും അക്രമികൾ പിന്തിരിഞ്ഞില്ലെന്ന് അസീസ് പോലീസിനോട് പറഞ്ഞു.
പേഴയ്ക്കാപ്പള്ളിയിലെ ഷോപ്പിംഗ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന അസീസിന്റെ കാർ മറ്റൊരു വാഹനത്തിൽ തട്ടിയെന്ന വ്യാജാരോപണമാണ് ആക്രമണത്തിന് ആധാരമായത്. കാർ ഒരിടത്തും തട്ടിയിട്ടില്ലെന്ന് അസീസ് വ്യക്തമാക്കിയെങ്കിലും, ഒത്തുതീർപ്പാക്കാൻ എത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഭയന്നുപോയ അസീസ്, രാത്രി പതിനൊന്നരയോടെ ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി പ്രതികൾ നിർദ്ദേശിച്ച ബിഒസി ജംഗ്ഷനിലെത്തി. എന്നാൽ അവിടെ കാറിലെത്തിയ സംഘം ഉടൻ തന്നെ അസീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച അസീസിന്റെ ഭാര്യയെയും പിഞ്ചുമക്കളെയും അക്രമികൾ വിട്ടയച്ചില്ല.
നാട്ടുകാർ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. മുഖത്തും കൈകൾക്കും പരിക്കേറ്റ അസീസ് നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ വീട്ടിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉയരുന്നത്. രോഗിയായ യുവാവിനോടും പിഞ്ചുമക്കളോടും കാട്ടിയ ഈ ക്രൂരത മൂവാറ്റുപുഴ നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.

