മൂവാറ്റുപുഴ: സംസ്ഥാനത്തിന്റെ തനത് പഴവർഗങ്ങൾക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ അന്താരാഷ്ട്ര വിപണി കണ്ടെത്തുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിക്ക് പുനർജീവൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സാങ്കേതിക തടസ്സങ്ങളിലും ഉഴലുന്ന സ്ഥാപനത്തെ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ അടിയന്തരമായി അനുവദിച്ചു. യന്ത്രസംവിധാനങ്ങളുടെ തകരാർ മൂലവും മൂലധനത്തിന്റെ അഭാവം മൂലവും ഉൽപ്പാദനം പാതിവഴിയിൽ നിലച്ചുപോയ കമ്പനിക്ക് ഈ സർക്കാർ ഇടപെടൽ വലിയൊരു ആശ്വാസമാവുകയാണ്. പൈനാപ്പിൾ കർഷകർ ഏറെയുള്ള മലയോര മേഖലയിലെ കാർഷിക വിപണിക്ക് പുതിയ ഉണർവ് നൽകാൻ ഈ തീരുമാനം സഹായിക്കും.
പഴവർഗ സംസ്കരണത്തിനും പൾപ്പ് ഉൽപ്പാദനത്തിനുമായി ഉപയോഗിച്ചിരുന്ന പ്രധാന പ്ലാന്റും പൾപ്പിൽ നിന്ന് ജ്യൂസ് നിർമ്മിക്കുന്ന ടെട്രാ പാക്ക് പ്ലാന്റും പ്രവർത്തനരഹിതമായതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ഉൽപ്പാദനം പൂർണ്ണമായും നിലയ്ക്കുകയും കമ്പനിയുടെ സാമ്പത്തിക ഭദ്രത തകരുകയും ചെയ്തു. ബോട്ടിൾ യൂണിറ്റും ജാം നിർമ്മാണ യൂണിറ്റുകളും പ്രവർത്തനക്ഷമമായിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഇവയുടെ പ്രവർത്തനവും മന്ദഗതിയിലായി. ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യസമയത്ത് ശമ്പളവും വേതനവും നൽകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് സർക്കാർ അടിയന്തരമായി ഇടപെട്ടത്.
അനുവദിച്ച തുക ഉപയോഗിച്ച് യന്ത്രസംവിധാനങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനും ഉൽപ്പാദനം പുനരാരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്ഥാപനം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്തെ പഴവർഗ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയും ന്യായവിലയും ഉറപ്പാക്കാൻ സാധിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജ്യൂസുകളും മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിൽ തിരിച്ചെത്തുന്നതോടെ വാഴക്കുളം അഗ്രോയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും തൊഴിലാളികളും.

