മൂവാറ്റുപുഴ; അഴിമതിയുടെയും വികസനമുരടിപ്പിന്റെയും നാളുകളിൽനിന്ന് മോചനം കൊതിക്കുകയാണ് മൂവാറ്റുപുഴ. ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന നഗരത്തിന്റെ വളർച്ച തകർക്കാനുള്ളതെല്ലാം ചെയ്‌തിട്ടുണ്ട് ഇക്കാലയളവിൽ യുഡിഎഫ് ഭരണസമിതി. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ പ്രയോജനപ്പെടുത്താൻ യുഡിഎഫും സ്ഥലം എംഎൽഎയും തയ്യാറായില്ല. എംസി റോഡിന്റെ ഭാഗമായ ടൗൺ റോഡ് വികസനം ഇഴഞ്ഞുനീങ്ങിയപ്പോൾ വികസനം സാധ്യമാക്കാൻ എൽഡിഎഫ് രംഗത്തുവന്നു. തുടർന്നാണ് സർക്കാർ നിർദേശത്താൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെആർഎഫ്ബി റോഡ് നിർമാണം തുടങ്ങിയത്. സംസ്ഥാന സർക്കാർ നൽകിയ തുക പൂർണമായും ചെലവഴിച്ച് പദ്ധതികൾ പൂർത്തീകരിച്ചില്ല. ചെലവഴിക്കാനുള്ളത് 6,82,42,772 രൂപ. തനത് ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ പരാജയം. നടപ്പാക്കിയവയിൽ അഴിമതി. വിനോദകേന്ദ്രമായ മൂവാറ്റുപുഴ ഡ്രീം ലാൻഡ് പാർക്കിൽ കാടുകയറി, ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. നെഹ്റു പാർക്കിലെ കുട്ടികളുടെ പാർക്ക് അടഞ്ഞുകിടക്കുന്നു.

