പായിപ്ര: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പായിപ്ര പഞ്ചായത്തിൽ ചർച്ചകൾ കൊഴുകൊഴുക്കുകയാണ്. പാർട്ടികൾ തമ്മിലുള്ള തർക്കങ്ങൾക്ക് പുറമെ പല മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിച്ചിട്ടുണ്ട്.
ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത് പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ് ചില ചെറുപാർട്ടികളും നവപാർട്ടികളും. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന് മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. ഒരു വശത്ത് സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ് നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത് വിവാദങ്ങൾ ഉയർത്തുന്നതാണ് നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്.
ഭരണസമിതിയും പ്രതിപക്ഷവും വിട്ടുകൊടുക്കാതെ വാഗ്വാദങ്ങളിൽ ഏർപ്പെടുമ്പോൾ ജനങ്ങൾ എങ്ങനെ അത് വിലയിരുത്തും എന്നത് നോക്കിക്കാണേണ്ടതാണ്. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലും കാണാൻ സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു.

