മൂവാറ്റുപുഴ
മാധ്യമങ്ങളിൽ സ്ഥലം വിൽപ്പനയ്‌ക്കുള്ള പരസ്യം നൽകുന്നവരോട് സൗഹൃദം സ്ഥാപിച്ച് പണംതട്ടുന്ന സംഘത്തിലെ രണ്ടാംപ്രതി അറസ്റ്റിൽ. തിരുവനന്തപുരം കവടിയാർ അമ്പലമുക്ക് ഭാഗത്ത് അനിയൻ ലെയ്‌നിൽ മുല്ലശേരി വീട്ടിൽ താമസിക്കുന്ന ചിറയിൻകീഴ് കാട്ടുമ്പുറം സ്വദേശി ഷേർമിള മൻസിൽ വീട്ടിൽ സജിത് കുമാറിനെ (ദീപക്–50)യാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ആലുവ സ്വദേശിയുടെ 15 ലക്ഷം രൂപ തട്ടിപ്പിലൂടെ നഷ്ടമായി. ഇയാളുടെ പരാതിയെ തുടർന്നാണ് തിരുവനന്തപുരത്ത് ഒളിവിൽക്കഴിഞ്ഞ പ്രതിയെ പിടികൂടിയത്. ആലുവ സ്വദേശിയെ മൂവാറ്റുപുഴയിൽ വിളിച്ചുവരുത്തിയാണ് പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഫോണിൽ വിളിച്ച് ജോഷി എന്ന പേരിലാണ് സൗഹൃദത്തിലായത്. രണ്ടാംപ്രതിയാണെങ്കിലും തട്ടിപ്പിലെ പ്രധാനി സജിത്താണെന്ന് പൊലീസ് പറഞ്ഞു. ഒന്നാംപ്രതി കോട്ടയം വാഴൂർ സ്വദേശി മണിയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സജിത് ഒളിവിലായിരുന്നു. പ്രതിക്ക് തിരുവനന്തപുരം പേരൂർക്കട, ഫോർട്ട് പാെലീസ് സ്റ്റേഷൻ, കൊല്ലം ഈസ്റ്റ്, ആറ്റിങ്ങൽ, തമിഴ്നാട്ടിലെയും പാെലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. മറ്റു കൂട്ടുപ്രതികളുണ്ടോയെന്ന് അന്വേഷണം തുടങ്ങി. കൂടുതലാളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കുന്നു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ കെ രാജേഷ്, പി സി ജയകുമാർ, സീനിയർ സിപിഒമാരായ നിഷാന്ത് കുമാർ, ബിബിൽ മോഹൻ എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
തട്ടിപ്പ് വിവിധതരത്തിൽ
സിനിമാമേഖലയിലുള്ളവരുടെ പണം തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് സജിത് ഇടപാടുകാർക്ക് കുറഞ്ഞപലിശയ്ക്ക് പണം വാഗ്ദാനം നൽകി. തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്നും വാഗ്ദാനം ചെയ്തു. സിനിമാചിത്രീകരണത്തിനുള്ള ഡമ്മിനോട്ടുകൾ മുമ്പ് മൂവാറ്റുപുഴയിൽവച്ച് കൈമാറി തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് സജിത്. താൻ ബ്രോക്കറാണെന്നും കൊടുക്കുന്ന തുകയ്‌ക്ക് ഇരട്ടിത്തുക നൽകാമെന്നും വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ കണ്ണിയാണ് ഇയാൾ. നാഗമാണിക്യം, ഇരുതലമൂരി, പല്ലെനിയം, ഇറിഡിയം തുടങ്ങിയ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെയും അംഗമാണ് ഇയാൾ.

