ആവോലി: തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ സാധിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ആവോലി ഗ്രാമപഞ്ചായത്ത്. ആനിക്കാട്, ഇട്ടിയക്കാട്ടുമല, ചെങ്ങറ കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളായ വഴി, വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ നടപ്പിൽ വരുത്തി. ലൈഫ് ഭവന പദ്ധതിയിലൂടെയും PMAY പദ്ധതിയിലൂടെയും ഭാവനരഹിതർക്കും, ഭൂരഹിതർക്കും വീടുകൾ ലഭ്യമാക്കുകയും, ചിറ്റിയപ്പിള്ളി ഫൗണ്ടേഷൻ മുഖേന 50 സെന്റ് ഭൂമി വാങ്ങി 12 വീടുകൾ ഒരേസമയം നിർമിച്ചു നൽകുകയും ചെയ്‌തു.
ആശാവർക്കർമാർക്ക് യൂണിഫോം, ഭിന്നശേഷിക്കാർക്ക് സഹായോപകരണങ്ങൾ, വയോജനങ്ങൾക്ക് ഹിയറിംഗ് എയ്‌ഡ് തുടങ്ങിയവ ലഭ്യമാക്കി. ജൽജീവൻ മിഷൻ പദ്ധതി പ്രകാരം വിവിധ വാർഡുകളിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി വാട്ടർ കണക്ഷൻ എത്തിച്ചു നൽകി. 14-ആം പദ്ധതിയുടെ 3-ആം വാർഷിക പദ്ധതിയായ 2024-25 വർഷത്തിൽ 100% വികസന ഫണ്ട് ചെലവഴിച്ചുകൊണ്ട് ഖ്യാതി നേടി.
ആനിക്കാട് ചിറ നവീകരണം നടത്തി ടൂറിസ്റ്റുകളെ ആകർഷിക്കത്തക്ക നിലയിലേക്കുയർത്തിയത് ശ്രേദ്ധേയമായിരുന്നു. ആനിക്കാട് ടൗണിൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിട നിർമാണം പൂർത്തിയാക്കി വിപണന കേന്ദ്രങ്ങൾ തുറന്നു. കൂടാതെ ഫസ്റ്റ് ഫ്ലോറിൽ മിനി ഓഡിറ്റോറിയവും സജ്ജമാക്കി.
ആവോലി പ്രാഥമികാരോഗ്യ കേന്ദ്രം ആധുനിക സൗകര്യത്തോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ഹോമിയോ ഡിസ്പെൻസറിക്കായുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമാണം പുരോഗമിക്കുന്നു. കാവന ഗവ.ആയുർവേദ ഡിസ്പെൻസറിയും ആനിക്കാട് വെറ്റിനറി ഹോസ്പിറ്റലും സൗകര്യങ്ങളോടെ പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞു. മലിനമുക്ത നവകേരള ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കി ആവോലി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കൂടാതെ മൂവാറ്റുപുഴ-വാഴക്കുളം റോഡിൽ സംസ്ഥാന ഹൈവേയ്ക്ക് സമീപം വിപുലമായ സൗകര്യങ്ങളോടെ ടേക്ക് എ ബ്രേക്ക് കഫെറ്റീരിയ ഒരുക്കികൊണ്ട് ആവോലി പഞ്ചായത്ത്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് തന്നെ മാതൃകയായി.
കർമ്മനിരതമായ ഈ അഞ്ചു വർഷങ്ങളിലൂടെ നാടിനു നല്ല ഭരണം കാഴ്ചവെക്കാൻ സാധിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ആവോലി ഗ്രാമപഞ്ചായത്ത്.

