പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രൂക്ഷവിമർശനം. ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മ കാരണം വികസന പ്രവർത്തനങ്ങൾ പലതും താളംതെറ്റി. വീടുകളില്ലാത്തവർക്ക് വിതരണം ചെയ്യേണ്ട ഏകദേശം ഭൂമി വിതരണം ചെയ്യുന്നതിൽ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചു. ഇലക്ഷൻ നടക്കാറായപ്പോഴാണ് ഭൂമി വിതരണം ചെയ്യാൻ കഴിഞ്ഞത്. എന്നാൽ ഈ വിതരണം ഫലവത്തായ രീതിയിൽ നടന്നിട്ടുമില്ല.
പല വികസന പ്രവർത്തനങ്ങളും കാര്യക്ഷമതയോടുകൂടി നടത്തിയിട്ടില്ല. പല വാർഡുകളിലും റോഡുകളുടെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. റോഡിനായി ഉപയോഗിക്കേണ്ട എം.എൽ.എ.യുടെയും എം.പി.യുടെയും ഫണ്ടുകൾ പോലും ഫലപ്രദമായി പ്രയോഗിക്കാൻ കിട്ടിയിട്ടില്ല. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച പല റോഡുകളും യാത്രാസൗകര്യം തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ്. പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന കനാലിന്റെ അപ്രോച്ച് റോഡുകൾ പലതും സഞ്ചാരയോഗ്യമല്ലാത്ത രീതിയിലാണ് കിടക്കുന്നത്.
കുടിവെള്ളം എല്ലാ പ്രദേശത്തും എത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർത്തിയാക്കാൻ പഞ്ചായത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പല ഭാഗത്തും കണക്ഷനുകൾ നൽകിയിട്ടും സപ്ലൈ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ശുചിത്വ മിഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ശേഖരിച്ച മാലിന്യം ഡമ്പ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇപ്പോഴും ഇല്ല. അംഗനവാടികളുടെ കാര്യത്തിൽ, പുതിയവ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്ത് നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പല വാർഡുകളിലും അങ്കണവാടികളില്ലാത്ത അവസ്ഥയുണ്ട് എന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.

