മൂവാറ്റുപുഴ: വായ്പ തട്ടിപ്പിലൂടെ ഭരണസമിതി പണം അപഹരിച്ചെന്ന് ആരോപിച്ച് വാഴക്കുളം മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ നിക്ഷേപകർ പ്രതിഷേധിച്ചു. പണം തിരികെ കിട്ടാത്തവർ ബാങ്ക് ഉപരോധിച്ചു.
കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ ആകെ നിക്ഷേപത്തിന്റെ ഭൂരിഭാഗം തുകയും കോൺഗ്രസ് നേതാവായിരുന്ന പരേതനായ മുൻ പ്രസിഡന്റ്, ഹോണററി സെക്രട്ടറി, ചില ഭരണസമിതി അംഗങ്ങൾ എന്നിവർ തട്ടിയെടുത്തുവെന്നാണ് നിക്ഷേപകരുടെ ആരോപണം. തട്ടിപ്പിന്റെ പേരിൽ രണ്ടുവർഷമായി നിക്ഷേപത്തുക തിരികെ നൽകുന്നില്ലെന്നാണ് ഇവരുടെ പരാതി. ബാങ്കിന്റെ നിലവിലുള്ള സ്ഥിതിയും ഇടപാടുകളും അറിയണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. തുടർന്ന് വാഴക്കുളം പാെലീസെത്തി. ബാങ്ക് പ്രസിഡന്റ് സമരക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് ഇവർ പിരിഞ്ഞത്.
പണം നിക്ഷേപിച്ചവർ പ്രതിസന്ധിയിലായി ബുദ്ധിമുട്ടുമ്പോൾ തട്ടിപ്പ് നടത്തിയവർ മാന്യന്മാരായി നടക്കുകയാണ്. തട്ടിപ്പ് നടത്തിയവർക്കെതിരെ നിയമനടപടി എടുക്കണം. പരിഹാരമുണ്ടായില്ലെങ്കിൽ സഹകരണവകുപ്പ് ഓഫീസിനുമുന്നിൽ സമരം നടത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. നിക്ഷേപകരുടെ നേതൃത്വത്തിൽ ഒമ്പതംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

